KERALAM

അദാനിക്ക് കീഴിൽ തിരുവനന്തപുരം വിമാനത്താവളത്തിന് ശുക്രനുദിച്ചു, 17 ദിവസം കൊണ്ട് രണ്ടരലക്ഷത്തോളം യാത്രക്കാർ

ശംഖുംമുഖം: ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം. സെപ്തംബർ 1 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ 2.36 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി വന്നുപോയത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഇത് 2.07 ലക്ഷമായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനമാണ് വർദ്ധന. ആഭ്യന്തര യാത്രക്കാർ 1.23 ലക്ഷവും രാജ്യാന്തര യാത്രക്കാർ 1.12 ലക്ഷവുമാണ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് സുഗമമായ സേവനങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിരുന്നു. യാത്രക്കാർക്കും ജീവനക്കാർക്കുമായി 10 ദിവസം നീണ്ട ഓണാഘോഷപരിപാടികളും ഓസം ഓണം എന്ന പേരിൽ ഷോപ്പിംഗ് ഫെസ്റ്റിവലും എയർപോർട്ടിൽ ഒരുക്കിയിരുന്നു.

2024 – 25 സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എ.ടി.എം) എണ്ണത്തിലും റെക്കാഡ് വർദ്ധനയുണ്ടായിരുന്നു. മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാരാണ് വിമാനത്താവളം വഴി പറന്നത്. പ്രതിമാസ ശരാശരി 4 ലക്ഷം പിന്നിട്ടു. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണം 10.38 ലക്ഷം ആയിരുന്നു. രണ്ടു ലക്ഷത്തിലേറെ യാത്രക്കാരാണ് ഇത്തവണ കൂടിയത്. ആകെ യാത്രക്കാരിൽ 6.61 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 5.98 ലക്ഷം പേർ വിദേശ യാത്രക്കാരുമാണ്.

2023 – 24ൽ 7954 എയർ ട്രാഫിക് മൂവ്‌മെന്റുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേസമയം 6887 ആയിരുന്നു എ.ടി.എം. 14 ശതമാനമാണ് വർദ്ധന. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഷാർജയും ആഭ്യന്തര എയർപോർട്ടുകളിൽ ബംഗളൂരുവും ആണ് മുന്നിൽ.


Source link

Related Articles

Back to top button