‘ക്രിമിനലാണ് ഇയാൾ, എന്റെ സിനിമാ സ്വപ്നങ്ങളെ ഇല്ലാതാക്കി’; സിദ്ദിഖ് പീഡിപ്പിച്ചെന്ന് നടി രേവതി സമ്പത്ത്

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി നടി രേവതി സമ്പത്ത്. ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് മോഡൽ കൂടിയായ രേവതി ആരോപണങ്ങൾ ഉന്നയിച്ചത്. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.
2016ൽ 21 വയസുള്ളപ്പോൾ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.
‘തന്നെക്കുറിച്ച് ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്നും സിനിമയിൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഫേസ് ബുക്കിൽ 2019ൽ പീഡനവിവരം വെളിപ്പെടുത്തിയപ്പോൾ സൈബർ ആക്രമണം നേരിട്ടു. പ്ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് സിദ്ദിഖിനെ പരിചയപ്പെട്ടത്. മോളെ.. എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല.
നിള തിയേറ്ററിൽ ‘സുഖമായിരിക്കട്ടേ” എന്ന സിനിമാ പ്രിവ്യൂവിന് ക്ഷണിച്ചുവരുത്തിയ ശേഷമാണ് മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ക്രിമിനലാണ് ഇയാൾ. പലരോടും ഇക്കാര്യം പറഞ്ഞതിന് എന്റെ സിനിമാ സ്വപ്നങ്ങളെ ഇല്ലാതാക്കി. ആരും എന്നെ വിശ്വസിച്ചില്ല, ഒപ്പം നിന്നില്ല. മാതാപിതാക്കളുടെ പിന്തുണയായിരുന്നു ശക്തി. ഇപ്പോഴും ആ ദുരനുഭവത്തിൽ നിന്ന് മുക്തയായിട്ടില്ല’- രേവതി പറഞ്ഞു.
Source link