ബാബുരാജും ശ്രീകുമാർ മേനോനും പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ്

കൊച്ചി: അമ്മ ജോയിന്റ് സെക്രട്ടറി ബാബുരാജും സംവിധായകൻ ശ്രീകുമാർ മേനോനും വിളിച്ചുവരുത്തി പീഡിപ്പിച്ചതായി ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തൽ. സിനിമയിൽ റോൾ വാഗ്ദാനം ചെയ്ത് ആലുവയിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണ് ബാബുരാജ് പീഡിപ്പിച്ചത്.
സംവിധായകനും തിരക്കഥാകൃത്തും വീട്ടിലുണ്ടെന്നാണ് പറഞ്ഞതെങ്കിലും ആരും ഉണ്ടായിരുന്നില്ല. വിശ്രമിക്കാൻ തന്ന മുറിയിൽ കടന്നുകയറി മോശമായി സംസാരിച്ചു. ശാരീരികമായി ഉപദ്രവിച്ചു. പിറ്റേന്നാണ് പുറത്തേക്കു വിട്ടത്. മുൻപരിചയമുള്ളതിനാൽ ബാബുരാജിനെ സഹോദരനെപ്പോലെ കണക്കാക്കിയതാണ് കുഴപ്പമായതെന്നും പേരുവെളിപ്പെടുത്താതെ യുവതി പറഞ്ഞു. സമാനമായ അനുഭവം ബാബുരാജിൽ നിന്ന് നിരവധി യുവതികൾ നേരിട്ടിട്ടുണ്ടെന്നും ഭയംകൊണ്ട് വെളിപ്പെടുത്താൻ മടിക്കുന്നതാണെന്നും യുവതി ആരോപിച്ചു.
ഈ സംഭവം അന്നത്തെ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്. ശശിധരനോട് ഫോണിൽ പറഞ്ഞപ്പോൾ പരാതിനൽകാൻ നിർദ്ദേശിച്ചു. സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ സാധിച്ചില്ല. പൊലീസ് രഹസ്യമൊഴിയെടുത്താൽ എല്ലാം വെളിപ്പെടുത്തും.
പ്രമുഖ പരസ്യ, സിനിമ സംവിധായകൻ ശ്രീകുമാർ മേനോൻ പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. പലവട്ടം ഈ ഓഫറുമായി വിളിച്ചിരുന്നു. മോളേ എന്നാണ് വിളിച്ചിരുന്നത്. പിന്നീടാണ് ഈ വിളിയുടെ അർത്ഥം പിടികിട്ടിയതെന്നും യുവതി പറഞ്ഞു.
സിനിമയിൽ റോൾ ഓഫറുമായി കൊച്ചിയിലെ നിരവധിപേർ ഫോൺ ചെയ്തിരുന്നു. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പം അഭിനയിക്കാമെന്നായിരുന്നു വാഗ്ദാനം. ഭർത്താവിന്റെ പിന്തുണയോടെയാണ് തന്റെ വെളിപ്പെടുത്തലുകളെന്നും യുവതി പറഞ്ഞു.
യുവതിയെ അറിയില്ല: ബാബുരാജ്
തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടുപോലുമില്ലെന്ന് നടൻ ബാബുരാജ് പറഞ്ഞു. ആലുവയിലെ തന്റെ വീട് 2019ൽ ഉപയോഗിക്കാൻ പറ്റിയ സ്ഥിതിയിലായിരുന്നില്ല. സ്വീകരണ മുറിയോ വാതിൽ പോലുമോ ഉണ്ടായിരുന്നില്ല. 2015-20 കാലത്ത് മൂന്നാറിലായിരുന്നു താമസം. കൊവിഡ് സമയത്താണ് വീട് നന്നാക്കി താമസം തുടങ്ങിയത്. അമ്മ ഭാരവാഹിത്വം വന്നതിനെ തുടർന്ന് തന്നെ ലക്ഷ്യമിട്ടുള്ള തന്ത്രമാണിത്. പെൺകുട്ടിയുടെ യഥാർത്ഥ താത്പര്യം എന്താണെന്ന് അന്വേഷിക്കണമെന്നും ബാബുരാജ് പറഞ്ഞു.
Source link