സെപ്തംബർ 18ന് തൃശൂരിൽ പുലികളി

തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നുവച്ച പുലികളി, സംഘങ്ങളുടെ ആവശ്യത്തെത്തുടർന്ന് നാലാം ഓണമായ സെപ്തംബർ 18ന് നടത്താൻ കോർപറേഷൻ കൗൺസിലിൽ തീരുമാനം. ഓണത്തോടനുബന്ധിച്ച് കുമ്മാട്ടിക്കളിയും നടക്കും.പുലികളി സംഘങ്ങൾക്ക് ധനസഹായം 27ന് ചർച്ചയിൽ തീരുമാനിക്കാമെന്ന് മേയർ എം.കെ. വർഗീസ് കൗൺസിലിനെ അറിയിച്ചു. കൗൺസിലിന്റെ തുടക്കത്തിൽ തന്നെ മേയർ വിഷയം അവതരിപ്പിച്ചു. ഇത് കൗൺസിൽ അംഗീകരിക്കുകയായിരുന്നു.
സംസ്ഥാനതലത്തിൽ ഓണാഘോഷം വേണ്ടെന്ന തീരുമാനത്തോടെയാണ് തൃശൂരിൽ പുലികളി, കുമ്മാട്ടി ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ വേണ്ടെന്നുവച്ചത്. മാസങ്ങൾക്ക് മുൻപേ തയ്യാറെടുപ്പ് തുടങ്ങിയതിനാൽ വൻ സാമ്പത്തിക ബാദ്ധ്യതയിലാണെന്ന് പുലികളി സംഘങ്ങൾ മന്ത്രി എം.ബി. രാജേഷിന് പരാതി നൽകിയിരുന്നു. തുടർന്ന് പുലികളി നടത്താൻ അനുമതി നൽകിയിരുന്നെങ്കിലും കൗൺസിലിൽ അന്തിമ തീരുമാനം എടുക്കാമെന്ന നിലപാടിലായിരുന്നു മേയർ.
Source link