ഒളിന്പിക്സിനുശേഷം കണ്ണീരോടെ വിനേഷ് ഫോഗട്ട് നാട്ടിൽ തിരിച്ചെത്തി

ന്യൂഡൽഹി/ഛർകി ദാദ്രി: രാജ്യത്തിനായി ഒരു ഒളിന്പിക് മെഡൽ-അതായിരുന്നു ഹരിയാന ഛർകി ദാദ്രിക്കാരിയായ വിനേഷ് ഫോഗട്ടിന്റെ സ്വപ്നം… ആ സ്വപ്നത്തിലേക്കു ശേഷിച്ചത് അഞ്ചു മിനിറ്റിന്റെ അകലം മാത്രം… എന്നാൽ, 100 ഗ്രാം അധിക തൂക്കത്തിന്റെ പേരിൽ ആ സ്വപ്നം കണ്ണീരിൽ അലിഞ്ഞുപോയി. ആ കണ്ണീർ തുടയ്ക്കാൻ കോടതിക്കും സാധിച്ചില്ല. 2024 പാരീസ് ഒളിന്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു മുന്പ് അയോഗ്യയാക്കപ്പെട്ട വിനേഷ് വിതുന്പലോടെ നാട്ടിൽ തിരിച്ചെത്തി. എന്നാൽ, ഇന്നലെ ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിനേഷിനെ വീരോചിത വരവേല്പു നൽകിയാണ് ആരാധകർ ആശ്വസിപ്പിച്ചത്. കുടുംബാഗങ്ങളും സുഹൃത്തുക്കളും ഇന്ത്യക്കുവേണ്ടി ഗുസ്തിയിലൂടെ ഒളിന്പിക് മെഡൽ നേടിയ സാക്ഷി മാലിക്, ബജ്റംഗ് പുനിയ, ഒളിന്പിക് ബോക്സിംഗ് മെഡലിസ്റ്റ് വിജേന്ദർ സിംഗ് തുടങ്ങിയവരും വിനേഷിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. സ്വീകരണങ്ങൾക്കു നടുവിൽ കണ്ണീർച്ചാലുകൾ പിടിച്ചുനിർത്താൻ ഫോഗട്ട് എന്ന ഇരുപത്തൊന്പതുകാരി പണിപ്പെട്ടു. കഴുത്തിൽ അണിയിക്കപ്പെട്ട നോട്ടുമാലകൾക്കും ഹാരങ്ങൾക്കുമൊന്നും ഫോഗട്ടിന്റെ കണ്ണീർ പ്രവാഹം തടയാനായില്ല. ഡൽഹിയിൽനിന്ന് സ്വദേശമായ ഛർകി ദാദ്രിയിലെ ബലാലി ഗ്രാമത്തിലേക്ക് വാഹനജാഥയോടെയാണ് വിനേഷിനെ ആരാധകർ ആനയിച്ചത്. കോടതി മുഖം തിരിച്ചു ഫൈനൽദിനം രാവിലെ നടത്തിയ പരിശോധനയിലാണ് 100 ഗ്രാം തൂക്കം അധികമെന്നു പാരീസ് ഒളിന്പിക്സ് ടെക്നിക്കൽ കമ്മിറ്റി കണ്ടെത്തിയത്. സെമി ഫൈനൽവരെ നടന്ന തലേദിനം 50 കിലോയിൽ താഴെയായിരുന്നു വിനേഷിന്റെ ഭാരം.
ഫൈനലിൽ എത്തിയ സ്ഥിതിക്ക് വെള്ളിമെഡൽ പങ്കിടാൻ അനുവദിക്കണമെന്നതായിരുന്നു സ്പോർട്സ് തർക്കപരിഹാര കോടതിക്കു മുന്നിൽ വിനേഷ് ഫോഗട്ടിന്റെ അപ്പീൽ. എന്നാൽ, ഓഗസ്റ്റ് 14നു കോടതി ഇന്ത്യൻ താരത്തിന്റെ അപ്പീൽ തള്ളി. കോമണ്വെൽത്ത് ഗെയിംസിൽ മൂന്നും ഏഷ്യൻ ചാന്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് എന്നീ പോരാട്ടങ്ങളിൽ ഓരോ സ്വർണം വീതവും ഫോഗട്ട് ഗോദയിൽ നേടിയിട്ടുണ്ട്. 2032 വരെ തുടരും പാരീസ് ഒളിന്പിക്സ് ഫൈനലിനു മുന്പ് അയോഗ്യയാക്കപ്പെട്ടതിന്റെ ദുഃഖത്തിൽ ഗുസ്തിയിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട് തീരുമാനം മാറ്റിയേക്കുമെന്നു സൂചന. ഫോഗട്ടിന്റെ വിരമിക്കൽ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് അവരുടെ ഭർത്താവും ഗുസ്തിക്കാരനുമായ സോംവിർ കൃത്യമായ മറുപടി നൽകിയില്ല. ഇതിനിടെ, 2032 വരെ ഗുസ്തി തുടരുമെന്നു പ്രഖ്യാപിച്ചുള്ള കുറിപ്പ് വിനേഷ് ഫോഗട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും വ്യത്യസ്തമായ അന്തരീക്ഷത്തിൽ 2023 വരെ പോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് കുറിച്ചു. ഭാവിയിൽ എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് അറിയില്ല, ഞാൻ വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരും -ഫോഗട്ട് വ്യക്തമാക്കി.
Source link