KERALAMLATEST NEWS

ആത്മഹത്യാക്കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; രക്ഷകരായി പൊലീസ്, മടങ്ങാൻ നേരം യുവാവിന് ഒരുറപ്പും നൽകി

കൊച്ചി: ആത്മഹത്യാക്കുറിപ്പ് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത് ജീവനൊടുക്കാൻ തയ്യാറെടുത്തു നിന്ന യുവാവിനെ മിന്നൽ വേഗത്തിൽ രക്ഷപ്പെടുത്തി കേരള പൊലീസ്. മുളവുകാട് സ്വദേശിയായ 25കാരാനാണ് ജോലിയില്ലാത്തിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ഒരുങ്ങിയത്.

റേഞ്ച് ഡി ഐ ജി പുട്ടാ വിമലാദ്യയുടെ ഓഫീസിലെ ഉദ്യോഗസ്ഥയായ ഗൗരിലക്ഷ്മിയുടെ ഭർത്താവിന്റെ ശ്രദ്ധയിൽ കുറിപ്പ് പെട്ടതോടെയാണ് രക്ഷാദൗത്യത്തിന് വഴി തുറന്നത്. സാമൂഹ്യ മാദ്ധ്യമത്തിലെ പോസ്റ്റ് റേഞ്ച് ഡി ഐ ജിക്ക് കൈമാറുകയും അദ്ദേഹം ഉടൻ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ആലുവ റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയോട് ആവശ്യപ്പെടുകയുമായിരുന്നു.

ഇതുപ്രകാരം സൈബർ പൊലീസിന്റെ അന്വേഷണത്തിൽ യുവാവ് മുളവുകാട് സ്വദേശിയെന്ന് തിരിച്ചറിഞ്ഞു. വിവരം ഉടൻ ഡി ഐ ജിയെ അറിയിച്ചു. ഡി ഐ ജിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണവുമായി രംഗത്തിറങ്ങി.

മിനിട്ടുകൾക്കുള്ളിൽ യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്തി. ജോലിയില്ലാത്തത് മൂലമാണ് ആത്മഹത്യയ്ക്ക് തയ്യാറെടുത്തതെന്ന് യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് യുവാവിനെ കൗൺസലിംഗിന് വിധേയമാക്കി. ആവശ്യമുള്ള സഹായങ്ങൾ നാൽകാമെന്ന് അറിയിക്കുകയും ചെയ്തശേഷമാണ് പൊലീസ് മടങ്ങിയത്.

പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിൽ ആത്മഹത്യക്കുറിപ്പ് ഇട്ടശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ച 25 വയസ്സുള്ള യുവാവിന് കേരള പോലീസ് രക്ഷകരായി. കൊച്ചിയിലാണ് സംഭവം. പൊലീസിന്റെ വിവിധ സംഘങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം മൂലമാണ് ഒരു മണിക്കൂറിനകം തന്നെ യുവാവിനെ കണ്ടെത്തി രക്ഷിക്കാൻ കഴിഞ്ഞത്. സാമ്പത്തികപരാധീനതയും ജോലി ലഭിക്കാത്തതിലുള്ള നിരാശയും ചൂണ്ടിക്കാട്ടിയാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്ന് പോസ്റ്റ് ഇട്ടത്.

വിവരം ശ്രദ്ധയിൽപ്പെട്ട കൊച്ചി സ്വദേശിയായ അഭിഷേക് ഉടൻ തന്നെ തന്റെ ഭാര്യയും എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ ഓഫീസിലെ ക്ലർക്കുമായ ഗൗരിലക്ഷ്മിയെ വിവരം അറിയിച്ചു. അവർ അക്കാര്യം ഡിഐജിയുടെ ശ്രദ്ധയിൽപ്പെടുത്തി. പോസ്റ്റിട്ടയാളെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ അദ്ദേഹം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് നിർദ്ദേശം നൽകി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എറണാകുളം റൂറൽ ജില്ലയിലെ സൈബർ പോലീസ് സംഘം വിവിധ മാർഗ്ഗങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

അവസാനം പോലീസ് റെഡ്ഡിറ്റിന്റെ ഓഫീസിൽ ബന്ധപ്പെട്ട് കാര്യം ധരിപ്പിക്കുകയും ആളെ കണ്ടെത്താൻ ആവശ്യമായ വിവരങ്ങൾ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്കകംതന്നെ യുവാവിന്റെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അവർ ലഭ്യമാക്കി.

യുവാവിന്റെ വീട് എറണാകുളം സിറ്റിയിലെ മുളവുകാട് സ്റ്റേഷൻ പരിധിയിൽ ആണെന്ന് മനസ്സിലാക്കിയ വൈഭവ് സക്സേന അക്കാര്യം കൊച്ചി സിറ്റി പോലീസിന്റെ ശ്രദ്ധയിൽ പെടുത്തി. പോസ്റ്റിട്ട് ഒരു മണിക്കൂറിനകം തന്നെ പോലീസ് സംഘം സ്ഥലത്തെത്തുമ്പോൾ യുവാവ് ആത്മഹത്യ ചെയ്യാനുള്ള അവസാനഘട്ട ഒരുക്കത്തിലായിരുന്നു.

ജീവനൊടുക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ച പോലീസ് അദ്ദേഹത്തെയും അമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും കൗൺസലിങ്ങിന് അവസരം ഒരുക്കുകയും ചെയ്തു. കൃത്യമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പോലീസ്.


Source link

Related Articles

Back to top button