CINEMA

ഉർവശിയെ വീണ്ടെടുത്ത ഉള്ളൊഴുക്ക്; പ്രേക്ഷകരെ ‘തടവി’ലാക്കിയ ബീന ടീച്ചർ


മികച്ച നടിക്കുള്ള ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടു പേർ പങ്കിടുകയാണ്. ഉള്ളൊഴുക്കിലൂടെ ഉർവശിയും തടവിലൂടെ ബീന ആർ. ചന്ദ്രനുമാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. രണ്ടു നവാഗത സംവിധായകരുടെ സിനിമയിലൂടെയാണ് ഇരുവരുടെയും പുരസ്കാര നേട്ടവും എന്ന പ്രത്യേകതയും ഉണ്ട്. മലയാള സിനിമ ആണാഘോഷങ്ങളുടേത് മാത്രമായി മാറുന്നു എന്ന വലിയ വിമർശനങ്ങൾ ഉയരുന്ന കാലഘട്ടത്തിൽ തന്നെയാണ് സ്ത്രീ കാഴ്ചപ്പാടിലൂടെ കഥ പറഞ്ഞ രണ്ടു പുരുഷ സംവിധായകരുടെ സിനിമകളിലൂടെ ഉർവശിയുടെയും ബീനയുടെയും നേട്ടം. ഒന്നിലെറെ അടരുകളുള്ള, ആഴമുള്ള രണ്ട് കഥാപാത്രങ്ങളെ ഇരുവരും സ്ക്രീനിലേക്ക് പകർത്തിയത്. ഉർവ്വശിയുടെ ആറാമത്തെ സംസ്ഥാന പുരസ്കാരമാണിത്. സ്കൂൾ അധ്യാപിക കൂടിയായ ബീനയുടെ ആദ്യ പുരസ്കാരവും.
ഉർവശിയെ വീണ്ടെടുത്ത ഉള്ളൊഴുക്ക്

ഒരു ഇടവേളയ്ക്കു ശേഷം ഉർവശിയെന്ന നടിയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സംവിധായകനാണ് ക്രിസ്റ്റോ ടോമി. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ നെറ്റ്ഫ്ലിക്സ് സീരിസിലൂടെയും ശ്രദ്ധേയനായ ക്രിസ്റ്റോയുടെ ആദ്യത്തെ ഫീച്ചർ സിനിമയാണ് ഉള്ളൊഴുക്ക്. രണ്ടു സ്ത്രീ കഥാപാത്രങ്ങളുടെ അന്തർസംഘർഷങ്ങളിലൂടെ കഥ പറയുന്ന അപൂർവ്വം മലയാള സിനിമകളിലൊന്നാണ് ഉള്ളൊഴുക്ക്.

നായികയായും പ്രതിനായികയായും സ്വാഭവനടിയായും നിറഞ്ഞാടാറുള്ള ഉർവ്വശിയെ സംബന്ധിച്ചു പുരസ്കാരങ്ങൾ പുത്തരിയല്ല. മലയാളത്തിനൊപ്പം തമിഴിലും കന്നഡയിലും  തെലുങ്കിലും സാന്നിധ്യമറിയിച്ച നടിയാണ് ഉർവശി. മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്കാരവും 

അഞ്ചു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (തുടർച്ചയായി മൂന്നു തവണ) രണ്ട് തവണ തമിഴനാട് സർക്കാരിന്റെ പുരസ്കാരവും ഉർവശി നേടിയിട്ടുണ്ട്.  എന്നിരുന്നാലും രണ്ടായിരത്തിനു ശേഷം ഉർവ്വശിയുടെ സ്റ്റാൻഡ് എലോൺ പ്രകടനങ്ങൾ വിരളമായിരുന്നു. ഏറെക്കൂറെ ഹാസ്യ കഥാപാത്രങ്ങളിലേക്ക് പരിമിതപ്പെട്ടുപോയിരുന്നു ഉർവ്വശി. തന്നിലെ അഭിനേത്രിയെ സ്വയം നവീകരിക്കാനും പരീക്ഷണ വിധേയമാക്കാനും ഉർവ്വശിക്ക് ലഭിച്ച അവസരമായിരുന്നു ഉള്ളൊഴുക്കിലെ ലീലാമ്മയുടേത്. 

വിധവ, അസുഖക്കാരനായ മകന്റെ അമ്മ, മരുമകളുമായിട്ടുള്ള ആത്മസംഘർഷങ്ങളും  കലഹങ്ങളും ചേർത്തുപിടിക്കലും ചേരുന്ന നായിക-പ്രതിനായിക സ്വാഭവമുള്ള അമ്മായിഅമ്മ എന്നിങ്ങനെ വ്യത്യസ്തമായ ഭാവങ്ങളുണ്ട് ഉർവ്വശിക്ക് ഉള്ളൊഴുക്കിൽ. സ്വതസിദ്ധമായ സ്വഭാവികമായ അഭിനയത്തിലൂടെ ഉർവ്വശി വീണ്ടും വിസ്മയിപ്പിക്കുന്നുണ്ട് ഉള്ളൊഴുക്കിൽ. പാർവ്വതി തിരുവോത്തുമായുള്ള സ്ക്രീൻ കെമിസ്ട്രിയും ഉർവശിയുടെ കഥാപാത്രത്തിനെ എലിവേറ്റ് ചെയ്യുന്നുണ്ട്. കുട്ടനാട്ടിലെ ജലത്തിന്റെ ഏറ്റകുറച്ചിലുകൾ പോലെ ആരോഹണ അവരോഹണങ്ങൾ നിറഞ്ഞ കഥാപാത്രത്തെ അതേ തരംഗ ദൈർഘ്യത്തോടെയാണ് ഉർവശി ഏറ്റുവാങ്ങിയത്.

പ്രേക്ഷകരെ ‘തടവി’ലാക്കിയ ബീന ടീച്ചർ
ഉള്ളൊഴുക്ക് ഒരേ സമയം ചലച്ചിത്ര മേളകളിലും സിനിമ പ്രദർശനശാലകളിലും ഒടിടിയിലും പ്രേക്ഷക-നിരുപക പ്രശംസ നേടിയിരുന്നു. വലിയൊരു പ്രേക്ഷക സമൂഹം ഇതിനോടകം ഉള്ളൊഴുക്ക് കണ്ടിട്ടുമുണ്ട്. തിരുവനന്തപുരം രാജ്യന്തര ചലച്ചിത്ര മേളയിൽ മികച്ച  സംവിധായകനുള്ള രജത ചകോരവും പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുമുള്ള പുരസ്കാരങ്ങൾ നേടിയ തടവ് ഒടിടിയിലും തിയറ്ററിലും ഇനിയും പ്രദർശനത്തിനു എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ബീന ആർ. ചന്ദ്രന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കാണാൻ കാത്തിരിക്കേണ്ടി വരും. ലീലാമ്മയുടെ കഥാപാത്രങ്ങളേക്കാൾ ആഴവും പരപ്പുമുണ്ട് ഫാസിൽ റസാഖിന്റെ ഗീതയുടെ പാത്ര സൃഷ്ടിയിൽ.

ബീന ആർ. ചന്ദ്രൻ

രണ്ടു തവണ വിവാഹ മോചനം നേടിയ, മാനസിക-ശാരീരിക അസ്വസ്തകളുള്ള, അതിജീവനത്തിനായി പൊരുതുന്ന സ്ത്രീ കഥാപാത്രത്തെ സൂഷ്മമായി സ്ക്രീനിലേക്ക് പകർത്തുന്നുണ്ട് ബീന. സ്കൂൾ അധ്യാപികയും നാടക പ്രവർത്തകയുമായ ബീന ഫാസിൽ റസാഖിന്റെ ഹ്രസ്വ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ജയിൽ തടവുകാർക്ക് സൗജന്യ ചികിത്സ എന്ന പത്രവാർത്തയിൽ പ്രതീക്ഷയുടെ കച്ചിതുരുമ്പ് കണ്ടെത്തുന്ന ഗീത കുറ്റകൃത്യത്തിലേർപ്പെടാൻ നടത്തുന്ന ശ്രമങ്ങളെയാണ് സിനിമ പ്രശ്നവത്ക്കിരക്കുന്നത്. ആദ്യ ശ്രമത്തിൽ പരാജയപ്പെടുകയും ചെയ്യാത്ത കുറ്റത്തിനു ക്രൂശിക്കപ്പെടുകയും ഒടുവിൽ ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു ഗീതയിലൂടെ കുറ്റം ശിക്ഷ ബിംബങ്ങളെ പരീക്ഷണ വിധേയമാക്കുകയാണ് സംവിധായകൻ. 
ഗീതയുടെ സൗഹൃദങ്ങൾ, അമ്മയെന്ന നിലയിലുള്ള ആകുലതകൾ, രോഗാവസ്ഥകൾ, മാനസിക സംഘർഷങ്ങൾ, അതിജീവനത്തിനു വേണ്ടിയുള്ള അവർ നടത്തുന്ന പോരാട്ടങ്ങൾ എന്നിങ്ങനെ വളരെ സങ്കീർണ്ണതകളുള്ള കഥാപാത്രത്തെ വിശ്വസീനയവും സ്വാഭവികമായും ബീന സ്ക്രിനിലേക്ക് പകർത്തുന്നുണ്ട്. ഉർവശിയെ പോലെ സീനിയറായ ഒരു അഭിനേത്രിക്കൊപ്പം ചലച്ചിത്ര മേഖലയിൽ താരതമ്യേന പുതുമുഖമായ ഈ അധ്യാപികയുടെ പുരസ്കാര നേട്ടത്തിനു കൂടുതൽ തിളക്കമുണ്ട്.


Source link

Related Articles

Back to top button