തുമ്പയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ തുമ്പ രാജീവ് ഗാന്ധി നഗറിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് വള്ളം മറിഞ്ഞ് തുമ്പ സ്വദേശി സെബാസ്റ്റ്യനെ (47) കാണാതായത്. ഇദ്ദേഹത്തിനായി കോസ്റ്റൽ പൊലീസ് തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരയടിച്ച് വള്ളം മറിയുകയായിരുന്നുവെന്നാണ് വിവരം. വള്ളത്തിലുണ്ടായിരുന്ന ബാക്കി നാല് പേർ നീന്തി കരയിലെത്തി. തുമ്പയിൽ അപകടം ഉണ്ടായ ദിവസം തന്നെ മുതലപ്പൊഴിയിലും അപകടം നടന്നിരുന്നു. ശക്തമായ തിരയിൽപ്പെട്ട് പെരുമാതുറ സ്വദേശിയുടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
മറ്റന്നാൾ മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് തൂത്തുക്കുടി തീരത്ത് 10-08-2024 ന് വൈകുന്നേരം 05.30 വരെ 1.7 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ( INCOIS ) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Source link