കനത്ത മഴയും മണ്ണിടിച്ചിലും; നാല് ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ – തൃശൂർ ഡെയ്‌ലി എക്സ്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്‌ലി എക്‌സ്പ്രസ്, ഷൊർണൂർ – തൃശൂർ ഡെയ്‌ലി എക്സ്പ്രസ്, തൃശൂർ – ഷൊർണൂർ ഡെയ്‌ലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ – ആലപ്പുഴ ഇന്റർസിറ്റി എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക. കോട്ടയം -നിലമ്പൂർ റോഡ് എക്‌സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്‌പ്രസ് അങ്കമാലിയിൽ നിന്നും യാത്ര തുടങ്ങും. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്‌സ്‌പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ – കണ്ണൂർ എക്‌സ്‌പ്രസ് ഷൊർണൂരിൽ നിന്നും പാലക്കാട് – തിരുനെല്ലി ആലുവയിൽ നിന്നും പുറപ്പെടും. മാന്നനൂരിൽ പാളത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തി. തൃശൂർ അകമലയിൽ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്. മഴവെള്ളം കുത്തിഒലിച്ചതിനെ തുടർന്ന് ട്രാക്കിന്റെ താഴെയുള്ള മണ്ണും കല്ലുമടക്കം ഒലിച്ചു പോയതിനാൽ ഈ വഴി ഉള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി വച്ചിരിക്കുകയാണ്.
Source link