KERALAMLATEST NEWS

അങ്ങനെ നവകേരള ബസിന്റെ കാര്യത്തിൽ തീരുമാനമായി, സർവീസ് അവസാനിപ്പിച്ച് വർക്ക്‌ഷോപ്പിലേക്ക് മാറ്റി

കോഴിക്കോട്: മ്യൂസിയത്തിൽ വച്ചാൽപ്പോലും കാണാൻ ആളുണ്ടാകുമെന്ന് ഇടതുനേതാക്കൾ പറഞ്ഞിരുന്ന നവകേരള ബസ് വീണ്ടും കട്ടപ്പുറത്തായി. കയറാൻ ആളില്ലാത്തതിന്റെ പേരിൽ കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ഒരാഴ്ചയായി കോഴിക്കോട് റീജിയണൽ വർക്ക്‌ഷോപ്പിൽ ഒതുക്കിയിട്ടിരിക്കുകയാണ്.

പലദിവസങ്ങളിലും ഒരാൾപോലും സീറ്റ് ബുക്കുചെയ്യാത്തതിന്റെ പേരിൽ നവകേരള ബസിന്റെ സർവീസ് മുടങ്ങിയിരുന്നു. ചില ദിവസങ്ങളിൽ നാമമാത്രമായ ആൾക്കാരുമായിട്ടായിരുന്നു സർവീസ്. ഇതോടെ കനത്ത നഷ്ടമായി. തുടർന്ന് സർവീസ് അവസാനിപ്പിച്ച് ബസ് വർക്ക്‌ഷോപ്പിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അറ്റകുറ്റപ്പണികൾക്കുവേണ്ടിതന്നെയാണ് സർവീസ് നിറുത്തിവച്ചിരിക്കുന്നതെന്നാണ് അവർ വ്യക്തമാക്കുന്നത്.

എയർ കണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സ‌ർവീസ് തുടങ്ങിയത്.സർവീസ് ഉദ്ഘാടനം ചെയ്ത വേളയിൽ കയറാൻ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി. യാത്രക്കാർ ഈ സർവീസിനോട് മുഖം തിരിക്കുകയായിരുന്നു.

നവകേരള യാത്രയ്‌ക്ക്‌ ലക്ഷങ്ങൾ പൊടിച്ച് നിരത്തിലിറക്കിയ ബസ് നവകേരള യാത്രാ സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് സ‌ർവീസ് ആരംഭിച്ചത്. അന്ന്‌ മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കിയിരുന്നു.


Source link

Related Articles

Back to top button