കൊണ്ടുവരുന്നത് 2000 രൂപയ്ക്ക്, കേരളത്തിൽ വിൽക്കുന്നത് ഒരു ലക്ഷംരൂപയ്ക്കുവരെ; ഭാഷാ വെല്ലുവിളി മുതലെടുത്ത് ഭായിമാർ

കോട്ടയം: അവധിയാഘോഷിക്കാനാണ് നാട്ടിലേക്ക് മടങ്ങിയത്. തിരികെയുള്ള വരവ് കിലോ കണക്കിന് കഞ്ചാവുമായി. ജില്ലയിലെ അന്യസംസ്ഥാനത്തൊഴിലാളികളിൽ ഒരുവിഭാഗം കഞ്ചാവുകടത്തിന്റെ മുഖ്യകണ്ണികളാവുകയാണ്. തുച്ഛമായ തുകയ്ക്ക് വാങ്ങി ഇവിടെയെത്തിച്ച് ഇരുപതിരട്ടി വിലയ്ക്ക് കഞ്ചാവ് വിൽക്കും. അതേസമയം റിസ്ക് കൂടിയതോടെ ജില്ലയിലെ ലഹരിക്കടത്ത് സംഘങ്ങൾ അന്യസംസ്ഥാനക്കാരെയും ഉപയോഗിച്ചുതുടങ്ങി.
ഒഡീഷ, ജാർഖണ്ഡ്, അസാം, ചത്തിസ്ഗഡ്, ആന്ധ്ര, യുപി, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരിലേറെയും. ഇവിടങ്ങളിൽ റോഡരികിൽ പോലും കഞ്ചാവ് പൂത്തുനിൽക്കുന്നുണ്ട്. കഞ്ചാവ് തോട്ടങ്ങളും അനവധി. കിലോയ്ക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെയെത്തുമ്പോൾ 40,000 രൂപയ്ക്കുവരെ വാങ്ങാനാളുണ്ട്. അത് പായ്ക്കറ്റുകളാക്കി വിൽക്കുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ കൈയിലെത്തും. രണ്ട് കൂട്ടർക്കും ലാഭം. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാനക്കാരെ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്.
ഭാഷ വെല്ലുവിളി,അന്വേഷണം വഴിമുട്ടും
ഹോട്ടൽ തൊഴിലാളികൾ, കെട്ടിനിർമാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള അന്യസംസ്ഥാനക്കാർ കഞ്ചാവുകടത്തിന്റെ കണ്ണിയാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി കിലോകണക്കിന് കഞ്ചാവ് പിടികൂടിയിട്ടുണ്ടെങ്കിലും എല്ലാ ഉദ്യോഗസ്ഥർക്കും ഹിന്ദി ഉൾപ്പെടെയുള്ള ഭാഷ വശമില്ലാത്തതിനാൽ അന്വേഷണം അധികം നീളാറില്ല. തൊണ്ടി പിടികൂടി മറ്റ് നടപടികളിലേയ്ക്ക് പോവുകയാണ് പതിവ്. നിരീക്ഷിക്കാനും വിവരങ്ങൾ അറിയാനും ഭാഷാപരിമിതിയുണ്ട്.
ഈ വർഷം അറസ്റ്റിലായ അന്യസംസ്ഥാനക്കാർ: 11
പിടികൂടിയത്: 4.78 കിലോ കഞ്ചാവ്
റിസ്ക് കുറവ്
അന്യസംസ്ഥാനക്കാരെ കടത്തിന് ഉപയോഗിക്കുന്നു
എല്ലാ അന്യസംസ്ഥാനക്കാരേയും പരിശോധന പ്രായോഗികമല്ല
ലേബർ ക്യാമ്പുകളിലും പരിശോധനയില്ല
അറസ്റ്റിലായാലും അന്വേഷണം അധികം നീളില്ല
Source link