ഗുരുവായൂരിൽ ശ്രീകോവിലിനകത്ത് നിന്ന് കൊണ്ടുവന്ന നിവേദ്യത്തിൽ പവർ ബാങ്ക്

ഗുരുവായൂർ: ഗുരുവായൂർ ശ്രീകോവിലിനകത്ത് നിന്നു കൊണ്ടുവന്ന നിവേദ്യത്തിൽ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് സെക്യൂരിറ്റി ഓഫീസർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഗുരുവായൂർ ടെമ്പിൾ പൊലീസിൽ പരാതി നൽകി.
കേസെടുത്ത പൊലീസ് പവർ ബാങ്കിന്റെ ഉടമയായ കീഴ്ശാന്തി നമ്പൂതിരിയെ കണ്ടെത്തി മൊഴിയെടുത്ത് വിട്ടയച്ചു. വെറ്റിലയും അടയ്ക്കയും കൊണ്ടുവന്ന കവറിൽ അബദ്ധത്തിൽപെട്ടതാണ് പവർബാങ്കെന്ന് കീഴ്ശാന്തി മൊഴി നൽകി. പൂജായോഗ്യമല്ലാത്ത വസ്തു ശ്രീകോവിലിൽ എത്തിയതിനാൽ പുണ്യാഹം നടത്തിയ ശേഷമാണ് വിളക്കെഴുന്നള്ളിപ്പ് അടക്കമുള്ള ചടങ്ങ് തുടർന്നത്.
വെള്ളിയാഴ്ച രാത്രി അത്താഴപൂജ കഴിഞ്ഞ് നിവേദ്യം ശ്രീകോവിലിൽ നിന്ന് കൊണ്ടുവന്നപ്പോഴാണ് നിവേദിച്ച അടയ്ക്ക, വെറ്റില എന്നിവയുടെ മുകളിലെ പഴത്തിനടിയിൽ സെക്യൂരിറ്റി ജീവനക്കാരൻ പവർ ബാങ്ക് കണ്ടെത്തിയത്. ഉടൻ ചീഫ് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിച്ചു.
കീഴ്ശാന്തിമാർ ഉൾപ്പെടെ ക്ഷേത്രത്തിലെ പാരമ്പര്യ പ്രവൃത്തി ചെയ്യുന്നവർ മാത്രമേ അത്താഴപൂജ സമയത്ത് നാലമ്പലത്തിനകത്ത് ഉണ്ടാകൂ. നാലമ്പലത്തിനകത്തുള്ള വഴിപാടുവന്ന സാധനങ്ങൾ പുറത്ത് കൊണ്ടുവന്നു വച്ച് നാലമ്പലം വൃത്തിയാക്കിയ ശേഷമാണ് അത്താഴപൂജ നടക്കുക. കീഴ്ശാന്തി നമ്പൂതിരിമാരാണ് നിവേദ്യ സാധനങ്ങൾ ഒരുക്കുക.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തരെ മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കും. എന്നാൽ ജീവനക്കാർ, കീഴ്ശാന്തി ഉൾപ്പെടെയുള്ളവർക്ക് പരിശോധന പതിവില്ല. വിവാദമായ ശേഷം പവർബാങ്ക് തന്റേതാണെന്ന വിവരം ഇയാൾ തന്ത്രിയെ അറിയിച്ചിരുന്നതായാണ് വിവരം. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രം പടിഞ്ഞാറെ നടയിലെ കലവറ വാതിലിന് സമീപം ഇന്നലെ പുതിയ മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചു.
Source link