തൃശൂരും പാലക്കാട്ടും നേരിയ ഭൂചലനം, തീവ്രത 3 രേഖപ്പെടുത്തി

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ രാവിലെ 8.15ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ ഇല്ല. റിക്ടർ സ്‌കെയിലിൽ മൂന്നാണ് തീവ്രത രേഖപ്പെടുത്തിയത്.
തൃശൂർ ചൊവ്വന്നൂരിൽ രാവിലെ 8.16നായിരുന്നു ഭൂചലനം. കുന്നംകുളം, ഗുരുവായൂർ, എരുമപ്പെട്ടി, പഴഞ്ഞി എന്നിവിടങ്ങളിൽ നാല് സെക്കൻഡ് നീണ്ടുനിന്നു. പ്രഭവ കേന്ദ്രം തിരിച്ചറിയാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിശകലനം തുടങ്ങി. തൃശൂർ കൂനംമൂച്ചി അന്തിക്കാട്ട് ടോമിയുടെ വീടിന്റെ ഭിത്തിക്കും തറയ്ക്കും നേരിയ വിള്ളലുണ്ടായി. വർക്ക് ഏരിയയിലാണ് വിള്ളൽ. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് മാറി. എരുമപ്പെട്ടി മേഖലയിൽ വീട്ടിലെ പാത്രങ്ങളും കട്ടിലും മറ്റും ചലിച്ചതായി നാട്ടുകാർ പറഞ്ഞു.
പാലക്കാട്ട് തൃത്താല നിയോജക മണ്ഡലത്തിലെ തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി, കക്കാട്ടിരി, കോട്ടപ്പാടം, മതുപ്പുള്ളി, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു.
ഭൂമിയിലെ ഫലക ചലനമാണിത്. ഭയക്കേണ്ടതില്ല. മുമ്പും ഇത്തരം ചലനമുണ്ടായിട്ടുണ്ട്.
ജി.എസ്.പ്രദീപ്
ഹസാർഡസ് റിസ്‌ക് അനലിസ്റ്റ്
ദുരന്തനിവാരണ അതോറിറ്റി.
Source link