യാത്രക്കാർ കാത്തിരുന്ന മാറ്റം നടപ്പാക്കി കെഎസ്ആർടിസി; ജില്ലകൾ തിരിച്ചറിയാൻ നമ്പർ

കൊല്ലം: ബസിൽ പ്രാദേശിക ഭാഷയിലെഴുതിയ സ്ഥലനാമങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം ഒരുക്കി കെ.എസ്.ആർ.ടി.സി. ബസുകളിലെ ബോർഡിന്റെ ഇടത് വശത്ത് 20ശതമാനം സ്ഥലമാണ് സ്ഥലപ്പേരുകൾക്കൊപ്പമുള്ള ഡെസ്റ്റിനേഷൻ നമ്പരുകൾക്കായി മാറ്റിവയ്ക്കുക.

ബസ് എത്തിച്ചേരുന്ന സ്ഥലത്തെ നമ്പർ പ്രത്യേക നിറത്തിൽ വലുതായി രേഖപ്പെടുത്തും. ഇതിനൊപ്പം ബസ് കടന്നുപോകുന്ന റൂട്ടിലെ നമ്പറുകൾ ചെറുതായി താഴെ രേഖപ്പെടുത്തും. അടുത്ത മാസത്തോടെ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ്, അന്തർ സംസ്ഥാന ബസുകൾ, ഓർഡിനറി ബസുകൾ എന്നിവയിൽ ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം നടപ്പാക്കും.

പ്രദേശിക ഭാഷയിലുള്ള ബോർഡുകൾ അന്യസംസ്ഥാനക്കാരെയും വിദേശികളെയും ചില്ലറയല്ല കുഴപ്പിക്കുന്നത്. ഇതിന് പരിഹാരം എന്ന നിലയിലാണ് ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം. കോഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ എല്ലാ ഡിപ്പോകളിലും യൂണിറ്റുകളിലും പ്രദർശിപ്പിക്കും. കൂടാതെ കെ.എസ്.ആർ.ടി.സി വെബ്‌സൈറ്റിലും വിവരം ഉൾപ്പെടുത്തും. നിലവിൽ തിരുവനന്തപുരം സിറ്റി സർവീസുകളിൽ ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം നിലവിലുണ്ട്.

ജില്ലയിൽ ഡിപ്പോകൂടാതെ രണ്ട് ഓപ്പറേറ്റിംഗ് സെന്റർ ഉൾപ്പെടെ ഒൻപത് യൂണിറ്റുകളാണുള്ളത്. അന്യസംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന ബസാണെങ്കിൽ ആ സംസ്ഥാനത്തെ കോഡ് നമ്പർ കൂടി ഉൾപ്പെടുത്തും. ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരീക്ഷിച്ച വിജയിച്ച സംവിധാനമാണ്. ജില്ലയിൽ ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ജില്ലകൾ തിരിച്ചറിയാൻ നമ്പർ സമ്പ്രദായം

തിരുവനന്തപുരം മുതൽ കാസർകോട് വരെ ജില്ലാ ഡിപ്പോകൾക്ക് ഒന്ന് മുതൽ 14വരെയാണ് നമ്പർ
ജില്ലയിലെ കോഡ് നമ്പർ- കെ.എൽ രണ്ടാണ്
യൂണിറ്റുകളിലേക്ക് സർവീസ് നടത്തുന്ന ബസാണെങ്കിൽ ജില്ലയുടെ കോഡിലുള്ള അക്ഷരങ്ങൾക്കൊപ്പം യൂണിറ്റ് നമ്പറും രേഖപ്പെടുത്തും
തിരുവനന്തപുരം – കോഴിക്കോട് ബസാണെങ്കിൽ ബോർഡിൽ രേഖപ്പെടുത്തുക, 11(കോഴിക്കോട്-വലിയ അക്ഷരത്തിൽ), 8 (തൃശൂർ), 7 (എറണാകുളം), 4, 2, 1 (തിരുവനന്തപുരം) എന്നിങ്ങനെയാണ്
കോടതികൾ, സിവിൽ സ്‌റ്റേഷനുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ, റെയിൽവേ സ്‌റ്റേഷനുകൾ എന്നിവയ്ക്ക് പ്രത്യേക കോഡ് നമ്പറുകളാണ് രേഖപ്പെടുത്തുക
ഒന്നിലധികം ജില്ലകളിൽ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ നമ്പറിനൊപ്പം ജില്ലാ കോഡും ചേർക്കും


Source link
Exit mobile version