KERALAMLATEST NEWS

രാമക്ഷേത്രം തുണച്ചില്ല; അയോദ്ധ്യയിൽ ബിജെപി സ്ഥാനാർത്ഥി പിന്നിൽ, കേന്ദ്രമന്ത്രിമാർക്കും തിരിച്ചടി

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പലയിടത്തും കേന്ദ്രമന്ത്രിമാർ പോലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. അമേഠിയിൽ സ്‌മൃതി ഇറാനി 31000 വോട്ടിന് പിന്നിലാണ്. അയോദ്ധ്യയിലും ബിജെപി സ്ഥാനാർത്ഥി പിന്നിലാണ്.

അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം എസ്‌പിയുടെ അവധേഷ് പ്രസാദ് ആണ് ലീഡ് ചെയ്യുന്നത്. ആർജെഎസ്‌എസ്‌പിയുടെ അനിൽ കുമാർ റാവത്ത് ആണ് രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാർത്ഥി ലല്ലു സിംഗ് ഏറെ പിന്നിലാണ്.

അയോദ്ധ്യ രാമക്ഷേത്രം ഉൾപ്പെടെ ചർച്ചയായ സാഹചര്യത്തിൽ ഉത്തർപ്രദേശ് ആർക്കൊപ്പമാണ് എന്ന വലിയ ചോദ്യം ഇത്തവണ ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ലോക്‌സഭയിലേക്ക് ജനവിധി തേടുന്ന വാരാണസി ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ യുപിയിലാണ്.

ശനിയാഴ്‌ച പുറത്തുവന്ന എക്‌സിറ്റ് പോൾ പ്രകാരം, 80ൽ 71 സീറ്രുകളും ബിജെപി നേടുമെന്നായിരുന്നു പ്രവചനം. ഇന്ത്യ സഖ്യം പത്ത് സീറ്റ് വരെ നേടുമെന്നും എക്‌സിറ്റ് പോൾ പ്രവചനത്തിലുണ്ടായിരുന്നു. ദേശീയ രാഷ്‌ട്രീയത്തിൽ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 63 സീറ്റുകളാണ് ബിജെപി നേടിയത്.


Source link

Related Articles

Back to top button