ഗാസയിൽ ഇസ്രയേലിനു വീഴ്ച സംഭവിച്ചുവെന്ന് ബൈഡൻ

ടെൽ അവീവ്: ഗാസ യുദ്ധം കൈകാര്യം ചെയ്യുന്നതിൽ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന് വീഴ്ച സംഭവിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ദേശീയ താത്പര്യത്തേക്കാൾ രാഷ്ട്രീയ നിലനിൽപ്പിനാണോ നെതന്യാഹു മുൻഗണന നൽകുന്നതെന്ന സ്പാനിഷ് ഭാഷാ ബ്രോഡ്കാസ്റ്റർ യൂണിവിഷന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹമാസിനെതിരായ ഇസ്രായേൽ ആക്രമണത്തിന് ആദ്യം മുതൽ യുഎസ് പരസ്യപിന്തുണ നൽകിയിരുന്നു. എന്നാൽ, ഏതാനും ആഴ്ചകളായി ബൈഡൻ-നെതന്യാഹു ബന്ധം വഷളാകുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തെക്കൻ ഗാസ നഗരമായ റാഫായിൽ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ പദ്ധതിയിലാണ് ഏറ്റവും ഗുരുതരമായ എതിർപ്പ്. അമേരിക്കയടക്കമുള്ള സഖ്യകക്ഷികളുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ഇസ്രയേൽ റാഫാ ആക്രമണത്തിനൊരുങ്ങുന്നത്.
കഴിഞ്ഞയാഴ്ച ഗാസയിലേക്ക് സഹായങ്ങളുമായി പോയ വാഹനത്തിനു നേരേ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്നാണ് യുഎസ്-ഇസ്രയേൽ ബന്ധം കൂടുതൽ വഷളായത്. സംഭവത്തിൽ ഏഴു സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിനു മറുപടിയായാണ് ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. ഗാസയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് ഓടി രക്ഷപ്പെട്ടവരാണ് ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന റാഫായിൽ തന്പടിച്ചിരിക്കുന്നത്. യുദ്ധത്തിൽ 33,000 പലസ്തീനികളാണു കൊല്ലപ്പെട്ടത്. ഇതിലേറെയും കുട്ടികളും സ്ത്രീകളുമാണ്.
Source link