ഗാസ: ബന്ദിയുടെ മൃതദേഹം വീണ്ടെടുത്തു

ടെൽ അവീവ്: പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇലാദ് കാറ്റ്സിർ എന്ന നാല്പത്തേഴുകാരന്റെ മൃതദേഹം വീണ്ടെടുത്തതായി ഇസ്രേലി സേന അറിയിച്ചു. ഇദ്ദേഹം ഇസ്ലാമിക് ജിഹാദ് ഭീകരരുടെ കസ്റ്റഡിയിൽ കൊല്ലപ്പെടുകയായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ ഓപറേഷനിൽ വീണ്ടെടുത്ത മൃതദേഹം ഇസ്രയേലിൽ എത്തിച്ചു. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തിയ പലസ്തീൻ ഭീകരർ ഇലാദ് കാറ്റ്സിറിന്റെ ഏഴുപത്തേഴു വയസുള്ള മാതാവ് ഹന്നയെയും തട്ടിക്കൊണ്ടുപോയിരുന്നു. നവംബറിലെ വെടിനിർത്തലിൽ ഹന്ന മോചിതയായി. ഇലാദിന്റെ പിതാവ് അവ്റഹാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കസ്റ്റഡിയിലുള്ള ഇലാദിന്റെ വീഡിയോ ഇസ്ലാമിക് ജിഹാദ് തീവ്രവാദികൾ ജനുവരിയിൽ പുറത്തുവിട്ടിരുന്നു.
Source link