മത്സരപ്പരീക്ഷകളിൽ ക്രമക്കേട് നടത്തിയാൽ 10 വർഷം ജയിൽ ശിക്ഷ, ഒരു കോടി രൂപ പിഴ; ബിൽ പാസാക്കി ലോക്സഭ

ന്യൂഡൽഹി∙ മത്സരപ്പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്കു പത്ത് വര്‍ഷം വരെ ജയിൽശിക്ഷയും ഒരു കോടി രൂപ പിഴയും ലഭിക്കുന്ന പൊതുപരീക്ഷ (അന്യായ രീതികൾ) തടയുന്നതിനുള്ള) ബിൽ ലോക്സഭ പാസാക്കി. രാജ്യസഭ പരിഗണിക്കുന്ന ബിൽ രാഷ്ട്രപതി ഒപ്പിട്ടാൽ നിയമമാകും. ആൾമാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവ ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാകും. പഴ്സനൽ മന്ത്രാലയം കൊണ്ടുവന്ന ബിൽ മന്ത്രി ജിതേന്ദ്ര സിങ്ങാണ് അവതരിപ്പിച്ചത്.
ബില്ലിനു കീഴിലുള്ള എല്ലാ കുറ്റകൃത്യങ്ങളിലും ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസിന് അറസ്റ്റ് രേഖപ്പെടുത്താം. പ്രതികളെ വാറന്റില്ലാതെയും അറസ്റ്റു ചെയ്യാം. ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ കഴിയില്ല. മത്സരപ്പരീക്ഷകളിലെ സുരക്ഷാ ചട്ടങ്ങളുടെ ലംഘനം, സിറ്റിങ് അറേഞ്ച്മെന്റിലെ ക്രമക്കേട്, കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന ചട്ടങ്ങളുടെ ലംഘനം എന്നിവയും കുറ്റങ്ങളായി നിർവചിക്കുന്നു. ഡിവൈഎസ്പി, അസി.കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്.
ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടായിരിക്കും. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് നടത്തുന്നതെങ്കിൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടും. സമീപകാലത്ത് രാജസ്ഥാൻ, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിവിധ മത്സരപ്പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോർന്നതായി പരാതി ഉയർന്നിരുന്നു.
English Summary:
Loksabha passes bill to prevent paper leaks cheating
Source link