മാലദ്വീപിൽ പ്രസിഡന്റ് മുയിസുവിനെ പുറത്താക്കാൻ ഒരുന്പെട്ട് പ്രതിപക്ഷം

മാലെ: ചൈനീസ് പക്ഷപാതിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാാൻ ഇന്ത്യാ അനുകൂല പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതോടെ മാലദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി ഉരുണ്ടുകൂടുന്നു. പ്രതിപക്ഷത്തിനാണു പാർലമെന്റിൽ ഭൂരിപക്ഷം. പാർലമെന്റിൽ ഭരണ-പ്രതിപക്ഷ എംപിമാർ കൈയാങ്കളി നടത്തിയതിനു പിറ്റേന്നാണു സുപ്രധാന രാഷ്ട്രീയ നീക്കങ്ങളുണ്ടായിരിക്കുന്നത്. ഇംപീച്ച്മെന്റ് പ്രമേയത്തിനുള്ള ഒപ്പുകൾ ശേഖരിച്ചതായി പ്രതിപക്ഷ എംഡിപി (മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടി) അറിയിച്ചു. സഖ്യകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയും ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുന്നുണ്ട്. 80 അംഗ പാർലമെന്റിൽ 56 വോട്ടുകൾക്ക് ഇംപീച്ച്മെന്റ് പ്രമേയം പാസാകും. എംഡിപിയുടെ 45ഉം ഡെമോക്രാറ്റുകളുടെ 13ഉം ചേർന്നാൽത്തന്നെ 58 വോട്ടുകളുണ്ടാകും. സെപ്റ്റംബറിലെ തെരഞ്ഞെടുപ്പിൽ ഇന്ത്യാവിരുദ്ധ പ്രചാരണത്തിലൂടെയാണു മുഹമ്മദ് മുയിസു ജയിച്ചത്. നവംബറിൽ അധികാരത്തിലേറിയ അദ്ദേഹം ചൈന സന്ദർശിക്കുകയും മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരോടു മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മുയിസുവിന്റെ മന്ത്രിമാർക്ക് അംഗീകാരം നല്കാനായി ഞായാറാഴ്ച നടന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ എംപിമാർ ചേരിതിരിഞ്ഞ് അടിപിടി കൂടിയിരുന്നു. ചില മന്ത്രിമാർക്ക് അംഗീകാരം നല്കില്ലെന്ന പ്രതിപക്ഷത്തിന്റെ തീരുമാനം ഭരണകക്ഷി എംപിമാരെ പ്രകോപിപ്പിച്ചതാണു കാരണം. ഇന്നലെ കനത്ത സുരക്ഷയിൽ പാർലമെന്റ് സമ്മേളനം പുനരാരംഭിച്ചു. അറ്റോർണി ജനറലിന്റെയും ഭവന, ഇസ്ലാമികകാര്യ മന്ത്രിമാരുടെയും നിയമനം പ്രതിപക്ഷം അസാധുവാക്കി. ഇംപീച്ച്മെന്റ് പ്രമേയത്തിന് അനുമതി നിഷേധിച്ചാൽ ആഭ്യന്തര, പ്രതിരോധ മന്ത്രിമാരുടെ നിയമനവും അസാധുവാക്കാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിനിടെ, പ്രതിപക്ഷാംഗങ്ങളായ സ്പീക്കറിനും ഡെപ്യൂട്ടി സ്പീക്കറിനും എതിരേ ഭരണപക്ഷം അവിശ്വാസപ്രമേയം സമർപ്പിച്ചിട്ടുണ്ട്.
Source link