പള്ളിമേടയിലെ കൊലപാതകം: ഒളിവിലായിരുന്ന വികാരി റോബിൻസൺ കീഴടങ്ങി

നാഗർകോവിൽ ∙ തമിഴ്നാട് കന്യാകുമാരിയിൽ മുൻ പള്ളിക്കമ്മിറ്റി അംഗത്തെ പള്ളിമേടയിൽ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന വികാരി റോബിൻസൺ കീഴടങ്ങി. വൈദികനും പള്ളിക്കമ്മിറ്റിക്കാരും ഉൾപ്പെടെ 13 പേർക്കെതിരെയാണു കേസ്. തിങ്കൾച്ചന്ത മൈലാട് മടത്തുവിള സ്വദേശി സേവിയർ കുമാറിനെ (45) അടിച്ചുകൊലപ്പെടുത്തി എന്നാണു പൊലീസ് പറയുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. തേപ്പുപെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പള്ളിയിൽ ഫണ്ട് തിരിമറി നടക്കുന്നതായി സേവ്യർ മുൻപ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ജോലി ചെയ്തിരുന്ന സേവ്യറിന്റെ ഭാര്യയെ സസ്പെൻഡ് ചെയ്തു. സേവ്യർ നേരിട്ടെത്തി മാപ്പെഴുതി നൽകിയാലേ സസ്പെൻഷൻ പിൻവലിക്കൂ എന്നായിരുന്നു വികാരിയുടെ നിലപാട്.
ഇതിനായി സേവ്യർ പള്ളിമേടയിൽ എത്തിയപ്പോഴാണ് വികാരിയും പള്ളിക്കമ്മിറ്റി അംഗങ്ങളും ചേർന്ന് ഇയാളെ ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ സേവ്യർ സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്നു പ്രതികൾ സിസിടിവിയുടെ ഡിവിആർ കൈവശപ്പെടുത്തി. പിന്നാലെ വികാരി ഉൾപ്പെടെ 13 പേർ ഒളിവിൽപ്പോവുകയായിരുന്നു.
Source link