ബിൽക്കീസ് ബാനോ കേസ്: കുറ്റവാളികൾ നാളെയ്ക്കകം ജയിലിലേക്ക് മടങ്ങണം

ന്യൂഡൽഹി ∙ ജയിലിലേക്ക് മടങ്ങാൻ സാവകാശം തേടി ബിൽക്കീസ് ബാനോ കേസിലെ കുറ്റവാളികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നാളെയ്ക്കകം ജയിലിലേക്കു മടങ്ങാൻ കർശന നിർദേശം നൽകി.
4– 6 ആഴ്ചത്തെ സാവകാശമാണ് 11 കുറ്റവാളികളും ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനു മതിയായ കാരണങ്ങളില്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. രക്ഷിതാക്കളുടെ സംരക്ഷണം ഉൾപ്പെടെയുള്ള കുടുംബ ഉത്തരവാദിത്തങ്ങൾ, കൊയ്ത്ത്, ആരോഗ്യസ്ഥിതി തുടങ്ങിയ കാരണങ്ങളാണ് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്.
ഗുജറാത്ത് കലാപകാലത്ത് ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ സംഘം ചേർന്നു പീഡിപ്പിക്കുകയും 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരാണ് പ്രതികൾ.
ഇവരെ 2022 ലെ സ്വാതന്ത്ര്യദിനത്തിൽ ശിക്ഷാ ഇളവു നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി ഈമാസം എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്.
English Summary:
Bilkis Bano case: Convicts must go to jail by tomorrow
Source link