ആർക്കും അറിയില്ലാത്ത അന്യഭാഷ സിനിമകൾ എന്തിന് ഇവിടെ റിലീസ് ചെയ്യുന്നു: ചോദ്യവുമായി വിജയ് ബാബു

അന്യഭാഷകളിൽ നിന്നുള്ള അപ്രധാന സിനിമകൾ വലിയ സ്വീകാര്യതയോടെ കേരളത്തിൽ റിലീസ് ചെയ്യുന്ന പ്രവണതയ്ക്കെതിരെ നടനും നിര്‍മാതാവുമായ വിജയ് ബാബു. കേരളത്തിലെ വലിയ വിതരണക്കാര്‍ തന്നെ ഇത്തരം സിനിമകൾ തിയറ്ററുകളിലെത്തിക്കുമ്പോൾ നല്ല കണ്ടന്റുള്ള കൊച്ചു മലയാള സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നുവെന്നും വിജയ് ബാബു ചൂണ്ടിക്കാട്ടുന്നു.
‘‘ആർക്കും അറിയില്ലാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകൾ ഇവിടെയുള്ള പ്രധാന വിതരണക്കാർ കേരളത്തിലെ തിയറ്ററുകളിൽ കൊണ്ടിടുകയാണ്. ഇത്തരം വിതരണക്കാർ തിയറ്റർ ഉടമകളുടെ മേൽ സമ്മർദം ചെലുത്തി അന്യഭാഷ സിനിമകൾ കൊണ്ട് തിയറ്ററുകള്‍ നിറയ്ക്കുമ്പോൾ മലയാള സിനിമകൾ എങ്ങനെ ഇവിടെ റിലീസ് ചെയ്യും? കണ്ടന്റ് സാധ്യതയുള്ള മലയാള സിനിമകളെ അവഗണിച്ചാണ് ഇതുപോലുള്ള പേരറിയാ സിനിമകൾക്ക് കൂടുതൽ സ്ക്രീൻസും ഷോയും തിയറ്റർ ഉടമകൾ നൽകുന്നത്.
മലയാള സിനിമകളുടെ ഐഡന്റിറ്റി ഇതുമൂലം നഷ്ടപ്പെടും. പാൻ ഇന്ത്യൻ, പാൻ സൗത്ത്, ബോളിവുഡ്, ഹോളിവുഡ്, പിന്നെ വലിയ മലയാളം സിനിമകൾ മാത്രം ഇവിടെ റിലീസ് ചെയ്യും. മറ്റുള്ള കൊച്ചു മലയാള സിനിമകൾ പത്തോ അതിലധികമോ ആയി ഒരു മഴക്കാലത്ത് ഒറ്റ ദിവസം റിലീസ് ചെയ്യും.
എന്റെ ഖൽബ് എന്ന സിനിമ ഇതിനിടയിൽനിന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് റിലീസിനൊരുങ്ങുകയാണ്. അസോസിയേഷനോട് ഒരു അപേക്ഷയുണ്ട്, ഇതൊരു ദുരവസ്ഥയാണ്. നിങ്ങളുടെ കണ്ണ് തുറക്കണം. കഴിഞ്ഞ ക്രിസ്മസിനു മാത്രമാണ് മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരൊറ്റ മലയാള സിനിമ മാത്രം റിലീസ് ചെയ്തത്.’’–വിജയ് ബാബു പറഞ്ഞു.
ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖൽബ്. ‘മൈക്ക്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രഞ്ജിത്ത് സജീവ് ആണ് നായകനായി എത്തുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത്. ചിത്രം നാളെ റിലീസിനെത്തുന്നു.
ഖൽബിനൊപ്പം നാല് അന്യഭാഷ ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസിനെത്തുന്നത്. ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ, ശിവകാർത്തികേയന്റെ അയലാൻ, തെലുങ്ക് ചിത്രം ഹനുമാൻ, അരുൺ വിജയ്‍യുടെ മിഷൻ എന്നീ സിനിമകൾ കേരളത്തിലും നാളെ റിലീസ് ചെയ്യും.
English Summary:
Vijay Babu about other language movie release in Kerala
Source link