അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ എൽ.കെ. അഡ്വാനി പങ്കെടുക്കും; വൈദ്യസഹായം സജ്ജമാക്കും

ന്യൂഡൽഹി ∙ രാമക്ഷേത്ര നിർമാണ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കും. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. അഡ്വാനിയുടെ അനാരാഗ്യം കണക്കിലെടുത്ത് പ്രത്യേകം വൈദ്യസഹായം സജ്ജമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഈ മാസം 22 നാണ് അയോധ്യയില്‍ പ്രതിഷ്ഠാച്ചടങ്ങ് നടക്കുന്നത്.
എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നീ ബിജെപി നേതാക്കളോട് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനു വരേണ്ടെന്നു പറഞ്ഞ വിശ്വഹിന്ദു പരിഷത്തിന്റെ നിലപാട് വൻ വിവാദമായിരുന്നു. അഡ്വാനിയോടും ജോഷിയോടും അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജനുവരി 22ന്റെ പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലേക്കു വരേണ്ടെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചംപട് റായ് പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നു.
രാമക്ഷേത്ര നിർമാണത്തിനുള്ള പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ മുതിർന്ന നേതാക്കളെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഷോ’ആക്കിമാറ്റുകയാണെന്ന തരത്തിൽ വരെ അഭിപ്രായമുയർന്നിരുന്നു. ഇതോടെ വിഎച്ച്പി നിലപാട് മാറ്റി. വിഎച്ച്പി രാജ്യാന്തര പ്രസിഡന്റ് ആലോക് കുമാർ ഇരു നേതാക്കളുടെയും വസതിയിലെത്തി ക്ഷണക്കത്ത് കൈമാറുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിമാറ്റത്തിന് ഇടയാക്കിയ രാമജന്മഭൂമി പ്രക്ഷോഭം നയിച്ചവരാണ് അഡ്വാനിയും (96) ജോഷിയും (90). ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്ന് 1990ൽ അഡ്വാനിയാണു രഥയാത്ര തുടങ്ങിയത്. 1992ൽ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് ഇരുവരും അയോധ്യയിലുണ്ടായിരുന്നു.
English Summary:
BJP’s Lal Krishna Advani to attend Ram Temple consecration ceremony: VHP
Source link