‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയവൽക്കരിച്ചു’: അയോധ്യയിലേക്ക് കോൺഗ്രസില്ല

ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നു കോൺഗ്രസ് തീരുമാനിച്ചു. ബിജെപിയും ആർഎസ്എസും ചടങ്ങിനെ തിരഞ്ഞെടുപ്പു വിജയത്തിനുള്ള രാഷ്ട്രീയ പദ്ധതിയാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ക്ഷണം നിരസിക്കാൻ പാർട്ടി തീരുമാനിച്ചത്.
അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കായിരുന്നു പാർട്ടി പ്രതിനിധികൾ എന്ന നിലയിൽ ഔദ്യോഗിക ക്ഷണമുണ്ടായിരുന്നത്. ഇക്കാര്യത്തിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ കോൺഗ്രസ്, ക്ഷണം ആദരപൂർവം നിരസിച്ചതായി അറിയിച്ചു. അയോധ്യയിൽ 22നാണ് പ്രതിഷ്ഠാ ചടങ്ങ്.
2019 ലെ സുപ്രീം കോടതി വിധി മാനിക്കുകയും ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിനാളുകളുടെ വികാരത്തെ ബഹുമാനിക്കുകയും ചെയ്യുമ്പോഴും തീർത്തും ബിജെപി – ആർഎസ്എസ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കുന്നുവെന്നു എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും ഉദ്ദേശ്യശുദ്ധിയെയും കോൺഗ്രസ് ചോദ്യം ചെയ്തു.
English Summary:
Congress not to attend Ram Mandir consecration ceremony in Ayodhya
Source link