രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കേണ്ട; പ്രത്യേകസമിതി അന്വേഷിക്കും: കെ.സുധാകരൻ

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയ സംഭവത്തിൽ ഇത്തരമൊരു കാര്യത്തിനു രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം കൊടുക്കില്ലെന്ന പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ കെപിസിസിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതു പ്രത്യേക സമിതി അന്വേഷിക്കുമെന്നും സുധാകരൻ പ്രതികരിച്ചു.
‘‘രാഹുൽ മാങ്കൂട്ടത്തിലിനെ വിശ്വാസമുണ്ട്. മുൻവിധിയോടെ കെപിസിസി ഈ വിഷയത്തിൽ ഇടപെടുന്നില്ല. രാഹുലിനെ ഒറ്റപ്പെടുത്താൻ ശ്രമക്കേണ്ട. കെപിസിസിക്കു ലഭിച്ച പരാതികള്‍ പ്രത്യേക സമിതി അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം മതി ആരൊക്കെ തെറ്റ് ചെയ്തെന്നു മുൻവിധിയോടെ പ്രസ്‌താവിക്കാൻ. രാഹുൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാർ മറ്റു പ്രവർത്തകരും ഉപയോഗിച്ചു കാണും. കുറ്റകരമായ പ്രവർത്തനമെന്നു ബോധ്യപ്പെട്ടാൽ നടപടിയെടുക്കും’’ – കെ.സുധാകരൻ പറഞ്ഞു.
അതേസമയം, പുതിയ അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ മാങ്കൂട്ടത്തിലിനെ ശനിയാഴ്ച പൊലീസ് ചോദ്യം ചെയ്യും. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മ്യൂസിയം എസ്എച്ച്ഒ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ പൊലീസ് അടക്കം എട്ടംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ഡിസിപിയും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടം വഹിക്കുന്നുണ്ട്.
English Summary:
K.Sudhakaran response in Youth Congress ID Card Issue
Source link