Site icon onlinekeralanews.com

ശ്വാസം മുട്ടലിന് ചികിത്സതേടി; പെൺകുട്ടിക്ക് നൽകിയത് പേവിഷബാധയുടെ വാക്‌സിൻ

ശാസ്‌താംകോട്ട: ശ്വാസംമുട്ടലിന് ചികിത്സതേടിയ പെൺകുട്ടിക്ക് പേവിഷബാധയ്‌ക്കുള്ള വാക്‌സിനെടുത്തു. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഒപി വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തിയ പതിനെട്ടുകാരിക്കാണ് മരുന്നുമാറി കുത്തിവയ്‌പ് നൽകിയത്.

കടുത്ത ശ്വാസംമുട്ടലിൽ ബുദ്ധിമുട്ടിയിരുന്ന പെൺകുട്ടി അമ്മയ്‌ക്കൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. ഇഞ്ചക്ഷൻ നൽകാൻ ഡോക്‌ടർ നിർദേശം നൽകി. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്നുമാറി കുത്തിവയ്‌ക്കുകയായിരുന്നു. തെരുവുനായ കടിച്ച് പരിക്കേറ്റ ഒരാൾ ഇവിടെ ചികിത്സയ്‌ക്ക് എത്തിയിരുന്നു. ഇയാൾക്ക് എടുക്കാനായി വച്ചിരുന്ന വാക്‌സിനാണ് പെൺകുട്ടിക്ക് മാറി കുത്തിവച്ചത്. അബദ്ധം മനസിലായതോടെ നഴ്‌സ് ക്ഷമാപണം നടത്തി. പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ ചർച്ച നടത്തി.

വാക്‌സിന്റെ ടെസ്റ്റ് ഡോസാണ് പെൺകുട്ടിക്ക് മാറി നൽകിയതെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും ഡോക്‌ടർമാർ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർമാരെ ഉൾപ്പെടുത്തി എൻക്വയറി കമ്മിറ്റി രൂപീകരിച്ചതായും പെൺകുട്ടിക്ക് ശ്വാസം മുട്ടലിനുള്ള ഇഞ്ചക്ഷൻ നൽകിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


Source link
Exit mobile version