Site icon onlinekeralanews.com

ശബരിമല സ്വർണക്കൊള്ള; കെ എസ് ബൈജുവും പുറത്തേക്ക്, രണ്ട് കേസുകളിലും ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പ കേസിലാണ് കോടതി സ്വാഭാവികജാമ്യം അനുവദിച്ചത്. കെ എസ് ബൈജു ഇന്നുതന്നെ ജയിൽ മോചിതനാകും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് കെ എസ് ബൈജു സ്വഭാവിക ജാമ്യത്തിനായി നീക്കം നടത്തിയത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്നു.

ദേവസ്വം മുൻ പ്രസിഡന്റ് പത്മകുമാറിനും കട്ടിളപ്പാളി കേസിൽ ജാമ്യം നൽകിയിരുന്നു. എന്നാൽ ദ്വാരപാലക കേസ് ഉള്ളതിനാൽ റിമാൻഡിൽ തുടരുകയാണ്. ദ്വാരപാലക കേസിൽ പത്മകുമാറിനെ അറസ്റ്റ് ചെയ്ത് 90 ദിവസം ഈ ആഴ്ച പൂർത്തിയാകും. ഇതോടെ സ്വാഭാവിക ജാമ്യത്തിനുള്ള ഹർജിയുമായി കോടതിയെ സമീപിച്ച് പുറത്തിറങ്ങാനാവും. ഇതുവരെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ ആറ് പ്രതികൾ ജാമ്യം ലഭിച്ച് പുറത്തുവന്നിട്ടുണ്ട്.

ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ ദേവസ്വം കമ്മീഷണറായ എൻ വാസു, തന്ത്രി കണ്ഠരര് രാജീവരര് എന്നിവർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘം കു​റ്റപത്രം സമർപ്പിക്കാത്ത സാഹചര്യം കൂടി മുൻനിർത്തിയാണ് പ്രതികൾ ജാമ്യ ഹർജികൾ നൽകിയത്.


Source link
Exit mobile version